കേരളത്തിലെ വന്ദേഭാരത്, ഇന്റര്‍സിറ്റി ട്രെയിനുകള്‍ക്ക് അധിക കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ
ന്യൂഡല്‍ഹി: കേരളത്തിലെ രണ്ട് പ്രധാന ട്രെയിനുകള്‍ക്കായി കേന്ദ്ര റെയില്‍വേ മന്ത്രാലയം അധിക കോച്ചുകള്‍ അനുവദിച്ചു. മംഗലൂരു-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിനും കോട്ടയം-നിലമ്പൂര്‍ റോഡ് ഇന്റര്‍സിറ്റി എക്സ്പ്രസിനുമാണ് പുതിയ കോച്ചുകള്‍ അനുവദിച്ചത്. വന്ദേഭാരത് എക്സ്പ്രസിന് എട്ടു കോച്ചുകള്‍ കൂടി അനുവദിച്ചതോടെ നിലവിലുള്ള എട്ട് കോച്ചുകള്‍ ഉള്‍പ്പെടെ ഇനി മുതൽ 16 കോച്ചുകള്‍ ഉണ്ടാകും. ഇതോടെ ട്രെയിനിന്റെ യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷി ഇരട്ടിയാകും. കോട്ടയം-നിലമ്പൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസിന് രണ്ട് കോച്ചുകള്‍ അധികമായി അനുവദിച്ചതായും കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന് അറിയിച്ചു. യാത്രക്കാരുടെ തിരക്ക് കുറക്കാനും കൂടുതല്‍ ഗതാഗത സൗകര്യം ഒരുക്കാനും വേണ്ടിയാണ് ഈ തീരുമാനം എടുത്തതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം വന്ദേഭാരതില്‍ കോച്ചുകള്‍ കൂട്ടിയെങ്കിലും ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്. തിരുവനന്തപുരം-മംഗലൂരു റൂട്ടില്‍ ഈയാഴ്ച വെയ്റ്റിങ്ങ് ലിസ്റ്റ് 100 ന് മുകളിലാണ്. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കോച്ചുകളുടെ എണ്ണം 20 ആക്കണമെന്ന ആവശ്യം ശക്തമാണ്.